Search This Blog

Sunday, September 23, 2012

തുണ്ട്‌

എന്തു ചോദിച്ചാലും അച്ഛന്‍(അപ്പന്‍ എന്നാണ്‌  ഞങ്ങള്‍ വിളിക്കുക) കൊണ്ടു തരും. അമ്പിളിയമ്മാവനോ അടൂര്‍ ഭാസിയോ വരെ! എന്തും കിട്ടുന്ന എറണാകുളത്തു ദിവസവും പോയി വരുന്ന അഛനെ കാത്തു ഞങ്ങളും പാലക്കയിലെയും കുടിലിലെ(അഛന്റെ തറവാട്‌-അവിടെ ചിത്തപ്പനും,ചിത്തമ്മയും തങ്കം,വിജയന്‍,കുട്ടന്‍,കുട്ടി എന്നിവര്‍ താമസം)യും കുട്ടികളും കാത്തിരിക്കും.ഇന്‍സ്റ്റ്രുമന്റെ ബോക്സ്‌,ക്യാമല്‍ മഷി,ചായപ്പെന്‍സില്‍, മുത്തുമാല, 'പൈ ആന്‍ഡ്‌ കോ'യിലെ ചിത്രകഥകള്‍ ഒക്കെ കിട്ടും.ചില ദിവസം ഓഫീസു വിട്ട്‌ തീവണ്ടി കിട്ടാനുള്ള ഓട്ടത്തിനിടയില്‍ ഒന്നും വാങ്ങാന്‍ പറ്റാതെയാവും വരവ്‌. വാശിക്കും നിര്‍ബ്ബന്ധബുദ്ധിയ്ക്കും ഏഴുപേരിലും ഒന്നാമതു ഞാന്‍. സംഗതി കിട്ടിയേ തീരൂ എന്നു എത്ര വാശി പിടിച്ചാലും അടിയും ചീത്തയുമില്ല. 'ഇത്രയേ ഉള്ളോ' എന്ന മട്ട്‌..കുളി,ചായകുടി, ഒക്കെ കഴിഞ്ഞ്  ഒരു  കഷണം കടലാസ്‌ എടുത്തുകൊണ്ടുവരാന്‍ പറയും. ആവശ്യക്കാരി കണ്ണടച്ചു നില്‍ക്കണം. കൈപ്പടം കൊണ്ടു മറച്ചുപിടിച്ച്‌ നാക്കിന്‍ തുമ്പു കൂര്‍പ്പിച്ച്‌ പുറത്തു കാണും വിധം വളരെ ഗൌരവത്തിലാണെഴുത്ത്‌. തുണ്ടുകടലാസു മടക്കി ഭദ്രമായി കൈക്കകത്തു വെച്ചു തരും. കണ്ണു തുറന്നു നോക്കുന്നയാള്‍ അപ്പോഴത്തെ അടിയന്തിര ആവശ്യമനുസ്സരിച്ചു ഫ്ളോറാ പെന്‍സില്‍/ അംബിളിയമ്മാവന്‍ എന്നൊക്കെ ഉരുട്ടിയെഴുതിയതു കണ്ടു തൃപ്തിപ്പെട്ടുകൊള്ളും!

 ഒരു കാലത്ത്‌ പാവയ്ക്കാ മെഴുക്കു പുരട്ടിയില്ലാതെ ഊണു കഴിക്കുകയില്ല,ഞാന്‍. അന്നു അതുണ്ടാക്കയില്ലെങ്കില്‍ ഒരു പച്ചപ്പാവയ്ക്കാ ഇലയുടെ അരികില്‍ വെച്ചാലും മതി, അതു നോക്കി സമാധാനപ്പെടാന്‍ മാത്രം ഉദാരമതിത്വവും ഉണ്ടായിരുന്നു. ഇതിനു കാരണമുണ്ട്‌.ഞങ്ങള്‍ കുട്ടികള്‍ക്കു ഈ കയ്പ്പു സഹിക്കാന്‍ പറ്റിയിരുന്നില്ല.ആരും പാവയ്ക്കാ കഴിക്കില്ല. ഒരു ഒഴിവു ദിവസം എല്ലാരും കൂടി പാവലിന്റെ പന്തലില്‍ നിന്നു കടലാസു കൂടു കെട്ടുകയാണ്‌. അത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കുമായി വളരെ സിസ്റ്റമാറ്റിക്കായി, ഓരോ പൊട്ടും പൊടിയും പറഞ്ഞു തന്നു കൊണ്ടാണ്‌ പരിശീലനം. അതിനിടയിലെപ്പോഴോ പ്രെംനസീര്‍ നിത്യഹരിതനായകന്‍ ആയതു പാവയ്ക്കാ തിന്നിട്ടാണെന്നും ഒരു (നുണ?)കഥ പറഞ്ഞു. ആ വാക്കിന്റെ അര്‍ഥം ശരിക്കങ്ങോട്ടു പിടികിട്ടീയില്ലെങ്കിലും കൊള്ളാവുന്ന കാര്യമാണെന്നു തോന്നി.എനിക്കാണെങ്കില്‍ അന്നും എന്നും പ്രേംനസീറിനേക്കാള്‍ അടൂര്‍ഭാസിയെ ആണിഷ്ടമെങ്കിലും ആ വാക്കിന്റെ പുതുമയിലും നീളത്തിലും ഞാന്‍ വീണു. എന്തിനു പറയണം, പിന്നെ പാവയ്ക്കാ മെഴുക്കു പുരട്ടിയില്ലാതെ ഉണ്ണുന്ന പ്രശ്നമില്ല!  അന്നൊക്കെ എന്നും പാട്ടമ്മാവന്‍ ഉണ്ണാന്‍ വരും.( ഞങ്ങളുടെ അകന്ന ഒരു ബന്ധു, ഭാഗവതരുമായിരുന്നു.) വാഴപ്പിണ്ടി കൊണ്ടുള്ള ഒരുക്കൂട്ട്‌ എന്ന കറിയാണ്‌ പാട്ടമ്മാവനു വെലിയ ഇഷ്ടം.പാവലിന്റെ കാലം തീര്‍ന്നപ്പോള്‍ പിന്നെ പതിവു രീതിയായി.തുണ്ടു കടലാസ്സില്‍ പാവയ്ക്കാ! ഏതു വലിയ ആഗ്രഹത്തെയും അന്തര്‍ഗ്ഗതത്തെയും ഒരു തുണ്ട്‌ കടലാസില്‍ അടക്കിച്ചേര്‍ത്തു തമാശയുടെ ഒരു ധ്വനിയുമില്ലാതെ ഗൌരവമായിത്തന്നെ തൃപ്തിപ്പെടാന്‍ കഴിയുമായിരുന്ന കാലം. വസ്തുവിനേക്കാള്‍ മാദകമാണ്‌ നിഴല്‍...

1 comment:

  1. നന്നയിരിക്കുന്നു.............

    ReplyDelete