Search This Blog

Thursday, September 20, 2012

കു(ഗു)ട്ടന്‍സ്

‘തിരിവായി മാറ്റിനിര്‍ത്തപ്പെട്ട രണ്ടു പേരായിരുന്നു ഞങ്ങള്‍...കുട്ടനും( ചിറ്റപ്പന്റെ ഇളയ മകന്‍) ഞാനും. മൂന്നു നാലു പ്രബലശകതി ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും അവിടെയൊന്നും ഞങ്ങള്‍ക്ക് വലിയ സ്വാഗതമില്ല. അവന്‍ എട്ടാം മാസത്തില്‍ ജനിച്ച കുട്ടി,തീരെ വലുപ്പമില്ല,ആരോഗ്യവുമില്ല.സംസാരിക്കുമ്പോള്‍ വായു വലിച്ചു തിരക്കു കൂടി ശ്വാസം മുട്ടി ആകെ ഒരു കോലാഹലവും..ഒരിടത്തും ഇണങ്ങിക്കിട്ടാതെ അലയുന്ന ഞാനും അവനും എങ്ങനെയോ ഒരു താല്‍ക്കാലിക ഗാങ്ങായി.പാലക്കായില്‍ തങ്കമണി,തങ്കം,മായ ഇവരൊക്കെ കൊണ്ടുപിടിച്ച കല്ലുകളി, ഈര്‍ക്കില്‍ കൊണ്ടു ഈരുകോല്‍ കളി, അക്കു കളി ഒക്കെയുണ്ട്.വിജയനും മോഹനനും മങ്ങലത്തെ രാമചന്ദ്രനും ഒക്കെ  വേറെ  ചില കളികള്‍. വടം കെട്ടി ഊഞാല്‍ ആടല്‍, കട നടത്തല്‍,ചെരിഞ്ഞ തെങ്ങില്‍ കയറി ഊര്‍ന്നിറങ്ങി സീസൊ കളിക്കല്‍, മഴവെള്ള്ത്തില്‍ ചങ്ങാടമിറക്കല്‍,കാലു കൊണ്ടു പടക്കം പൊട്ടിക്കല്‍,പന്തു കളി, പുഴയില്‍ നീന്താന്‍ പോക്ക് ഒക്കെയുണ്ട്. അവിടെയൊക്കെ ഞങ്ങളെ ആട്ടിയോടിക്കും. അങ്ങനെയിരിക്കേ എന്നേക്കാള്‍ രണ്ടു മൂന്നു വയസ്സിനിളപ്പമാണെങ്കിലും ഒരു തീരുമാനമെടുത്ത മട്ടില്‍ കുട്ടന്‍ പറഞ്ഞു, “നമുക്കു ലീല കളിക്കാം” എത്രയോ അനാദി കാലം മുതല്‍ നിലവിലുള്ള വളരെ പ്രശസ്തമായ ഒരു കളിയെന്ന മട്ടില്‍ ആണു ലീലകളിക്കാം എന്നവന്‍ പറഞ്ഞത്. ഞങ്ങളുടെ വഴിയ്ക്കപ്പുറം മീന്‍ കുട്ടയുമായി  പോകുന്ന വാലത്തികളിലൊരാളാണ് ലീല എന്നു മാത്രമറിയാം. ലീലകളിയുടെ ചിട്ടവട്ടങ്ങള്‍ അവന്‍ ആധികാരികമായി നിര്‍ദ്ദേശിച്ചു. ഒരു തുണി /തോര്‍ത്തായാലും മതി മാറത്തു കൂടി ചെരിച്ചിടണം,സാരി പോലെ. എന്നിട്ട് എളിയില്‍ ഒരു കൈ കുത്തി  അരവെട്ടിച്ചു തിരക്കിട്ടു നടക്കണം. ഇടയ്ക്കിടയ്ക്ക് അരയില്‍ കുത്തിയ  തുണിത്തുമ്പ് ഒന്നു മുറുക്കി കുത്തണം. ഇനി വേണമെങ്കില്‍ തലയിലൂടെ വേറെ  ഒരു തോര്‍ത്തുകൊണ്ട് മുടി പോലെ പിരിച്ചു മുന്‍പിലേക്കിട്ടാല്‍ ഒന്നും കൂടി ആര്‍ഭാടമായി. ഇതേ വേഷഭാവാദികളോടെ ഉലക്ക കോണ്ട്  ഉരലിലിട്ടു നെല്ലും അരിയും പൊടിക്കുന്നതു പോലെ  ഒരു വണ്ണമുള്ള കമ്പോ വടിയോ കൊണ്ടു ചുമ്മാ താളത്തില്‍ ഒരു സീല്‍ക്കാരത്തോടെ കുത്തിയാലും ലീലകളി തന്നെ. ഒരു അമ്മിപ്പിള്ളയെടുത്ത്  തുണിയില്‍ പൊതിഞ്ഞ്  മാറത്തു ചേര്‍ത്തു പിടിച്ച്  ‘ഉവ്വാവു’ പിടിച്ച കുഞ്ഞിനെ അച്ചു കുത്താന്‍/കുത്തിവെയ്ക്കാന്‍  വെപ്രാളപ്പെട്ട്  ഓടിപ്പാഞ്ഞ്  ഇടത്താമരയെ( ഞങ്ങളുടെ നാട്ടിലെ പ്രഗല്‍ഭനും പ്രശസ്തനുമായ ഹോമിയോ ഡോക്ടര്‍)കാണിക്കാന്‍ പോയാലും  ലീലകളി തന്നെ.എല്ലാത്തിനും കൂടി ഒരു പേര്...എന്തൊരു ചെലവു ചുരുക്കല്‍!പില്‍ക്കാലത്ത് ക്രോസ്ഡ്രസ്സിംഗിന്റെയും ആണ്‍ പെണ്‍ പകര്‍നാനട്ടങ്ങളുടെയും സിദ്ധാന്തങ്ങള്‍ വായിക്കുമ്പോഴെല്ലാം ഇതോര്‍ക്കാറുണ്ട്‌.പിന്നെയും പല കളികളുടെയും ഉപജ്ഞാതാവായി അവന്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചു. അതില്‍ പെട്ടതാണു ‘കുസുമംകളി’ കുസുമം ജഗജില്ലിയായ നല്ല സാമര്‍ഥ്യക്കാരിയായ ഒരു പെണ്‍കുട്ടിയാണു`. അമ്മയുടെ വീട്ടില്‍ കുലശേഖരമംഗലത്തു പോയപ്പോളാണവളെ കാണുന്നത്. ജനലില്‍ കയറി ഏറ്റവും മുകളിലുള്ള  അഴിയില്‍ ഞാന്നു കിടന്ന്  “ലില്ലന്‍ കളറു ലെറ്റേഴ്സ്, പിറവം റോഡ് “ എന്നു ശ്വാസം വിടാതെ പറഞ്ഞു ആടുന്നതാണു കുസുമം കളി. ഇതിനു വലിയ ജനപിന്തുണ കിട്ടി, കാരണം കുസുമത്തിനു വിപുലമായ ഒരു ആരാധകവൃന്ദമുണ്ടായിരുന്നു.എന്താണു ലില്ലന്‍ കളറെന്നു ഇന്നും വലിയ പിടിയില്ല! പിറവം റോഡ് ഞങ്ങളുടെ സ്വന്തം റെയില്‍വേസ്റ്റേഷന്‍  തന്നെ...സോമന്‍ കളി മടുപ്പുളവാക്കുന്നതാണ്. അവന്‍ എപ്പോഴും സോമന്‍ ആകും. സോമന്‍ എന്നാല്‍ തിരക്കുള്ള ഒരു പലചരക്കു കടക്കാരന്‍ എന്നേ അര്‍ത്തമുള്ളു.ഒരു ചെടിയുടെ താഴെ സ്റ്റൂളിട്ടിരിക്കുന്നതാണ് കട. ഞങ്ങള്‍ -മായ,ഗീത, ഞാന്‍ -എപ്പോഴും കടയില്‍ ഓരോന്നു വാങ്ങാന്‍ വരുന്നവര്‍. 2 കിലോ അരി,3 കിലോ പഞ്ചാര, 5 കിലോ നല്ലെണ്ണ എന്നൊക്കെ ചുമ്മാ എപ്പോഴും മേടിക്കണം! ഇലയും കല്ലുമൊക്കെയാണു പൈസ. ...

ഒരു ദിവസം കളിച്ചു കളിച്ച് അവന്‍ ഒരു പണിയൊപ്പിച്ചു...പുട്ടു കുറ്റിയില്‍ കയ്യിട്ടു. ആരുമില്ല അടുത്ത്. എടുക്കാന്‍ വയ്യ. എനിക്കു അടികിട്ടാന്ഉള്ള  സാധ്യത മണത്തെങ്കിലും അറ്റ കയ്ക്കു ഓടി രക്ഷപ്പെടാമെന്ന പ്ലാനില്‍ ഞാന്‍ കൂവിക്കരഞ്ഞു. പാലക്കയിലെ ബാലന്‍ നായര്‍ ഓടി വന്ന് ‘ടക്കെ‘ന്നു ഊരിയെടുത്തു.

No comments:

Post a Comment