Search This Blog

Sunday, October 21, 2012

വെല്യപെരീപ്പന്‍


സിഗരറ്റിന്റെയും അഭിജാതമായ ഏതോ പരിമളത്തിന്റെയും കൂടിക്കുഴഞ്ഞ ഒരു മണത്തോടെയല്ലാതെ വെല്യപെരീപ്പനെ ഓര്‍ക്കാന്‍  കഴിയില്ല. ഏതാണ്ട് അപ്പന്റെ അതേ ഛായ:  വെളുത്തു തടിച്ചു അധികം ഉയരമില്ലാത്ത മാംസളമായ ദേഹവും കുടവയറും കയ്യില്ലാത്ത ബനിയനും ഒക്കെ എപ്പോഴും അതോര്‍മിപ്പിച്ചു.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ്  ബോംബേയില്‍ നിന്ന് നാട്ടില്‍ വരുക. അവിടെ കൊളംബിയ ഫിലിംസ് ഓഫ് ഇന്ത്യാ എന്ന കമ്പനിയിലാണ് ജോലിയെന്ന്  വലിയ ഒരു ഇംഗഌഷ്‌ വാക്കെന്ന പോലെ അമ്മ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അപ്പന്റെ മരണശേഷം ഞങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് പിരീപ്പനായിരുന്നു.പിരീപ്പന്റെയും കുഞ്ഞുചിറ്റപ്പന്റെയും പറമ്പുകളിലെ ആദായവും കൃത്യമായ ഇടവേളകളില്‍ വന്നുകൊണ്ടിരുന്ന മണിയോര്‍ഡറുകളും തികച്ചും മതിയായിരുന്ന കാലം. വളരെ കുറച്ചു മാത്രമേ വെല്യപിരീപ്പന്‍ സംസാരിക്കുന്നതു കണ്ടിട്ടുള്ളു. ഒരിക്കല്‍ മാത്രം അപ്പനുമായി ദീര്‍ഘനേരം ശബ്ദമുയര്‍ത്തി സംസാരിച്ചതും തര്‍ക്കിച്ചതും ഓര്‍ക്കുന്നു, അതും ഇംഗഌഷില്‍..!അപ്പനെപ്പോലെ തന്നെ പിരീപ്പനും ഡയറിയെഴുതിയിരുന്നത് ഇംഗഌഷിലായിരുന്നു. വേലികെട്ടിയതിന്റെയും പറമ്പുകിളച്ചതിന്റെയും തെങ്ങിനു വളമിട്ടതിന്റെയുമൊക്കെ കണക്കുകള്‍ മലയാളത്തിലും..! വെല്യപിരീപ്പന്‍ എത്തിയാലുടനേ എവിടുന്നെങ്കിലും ചാക്കോ മൂപ്പനും എത്തും. എപ്പോഴും ജലദോഷമുള്ള പതിഞ്ഞ ശബ്ദത്തില്‍ ചാക്കോമൂപ്പന്‍ അതിവിരസമായി ഏതാണ്ടൊക്കെ പറയും...വാഴക്കുഞ്ഞു പിരിച്ചു വെച്ചതും നനകിഴങ്ങു പറിക്കാറായതും ഒക്കെ. കാത്തുവമ്മ മാത്രം വെല്യപിരീപ്പനെ വലിയ വാല്‍സല്യത്തോടെ നോക്കിനിന്നു  പറയും: 'പാച്ചുമൂപ്പരു തന്നെ. അതേ നില്പും നോട്ടോം !' പാച്ചു മൂപ്പര് ഞങ്ങളുടെ അപ്പൂപ്പനാണ്. എന്നിട്ട് അപ്പൂപ്പന്‍ പറയുന്നത് അനുകരിച്ചുകൊണ്ടു പറയും, 'കാര്‍ത്യായനി ഇവിടം വരെയൊന്നു വരൂ '  ചെന്നു, 'എനിക്കൊന്നു എണീക്കണം' എണീപ്പിച്ചു,'എന്താ ചെയ്ക !? ' 

വെല്യപെരീപ്പന്‍ വന്നു പോവുന്നതുവരെ  ആകെ ഒരു മുറുക്കമാണ്. കിടപ്പും ഉറക്കവും ഊണുമൊക്കെ തറവാട്ടിലാണെങ്കിലും രാവിലെയും രാത്രിയുമുള്ള സന്ദര്‍ശനത്തില്‍ ഞങ്ങള്‍ കടുത്ത നിയന്ത്രണത്തോടെ ബഹളം കൂട്ടാതെ വലിയ പഠിത്തമാണെന്ന മട്ടില്‍ കഴിഞ്ഞുകൂടും. അമ്മ പറയും, 'താടിയുള്ള അപ്പനെയേ പേടിയുള്ളൂ...'  അപ്പന്‍ മരിച്ച ശേഷം ഒരിക്കല്‍ ഓണത്തിന് വെല്യപെരീപ്പന്‍ വന്നു.ഞങ്ങളുടെ പല്ലുതേപ്പില്‍ ഒരു പരിഷ്‌കാരവും ഏര്‍പ്പെടുത്തി. ടൂത്ത്‌പേസ്റ്റും ആളൊന്നിന് ബ്രഷും പലനിറത്തിലുള്ള ടങ്ക്ക്ലീനറുകളും കൊണ്ടുവന്നു. മേലാല്‍ ഉമിക്കരികൊണ്ട് തേക്കേണ്ടെന്ന് ഉത്തരവായി.

ഇതിനും പുറമെ അക്കൊല്ലം ഓണക്കോടിയായി  ഒരേപോലെ എംബ്രോയഡറി ചെയ്ത മൂന്നു ഫ്രോക്കുകളും കൊണ്ടുവന്നിരുന്നു. എനിക്കും ഗീതയ്ക്കും ബിന്ദുവിന്നും. എന്റേത് മഞ്ഞ നിറമാണ്. പക്ഷേ ഇട്ടുനോക്കുമ്പോള്‍ ഇറക്കം കുറവ്. മുട്ടുവരെയില്ല. എന്നാലും ഞാന്‍ വാശിയോടെ അതിട്ടു. ഉച്ച കഴിഞ്ഞ് പെരീപ്പന്‍ പറഞ്ഞതനുസിരിച്ച് മൂന്നുപേരുടെയും കൂടി ഒരു ഫോട്ടോ എടുക്കാന്‍ കുഞ്ഞണ്ണന്‍ ഞങ്ങളെ സൂര്യാ സ്റ്റുഡിയോയില്‍ കൊണ്ടുപോയി. അന്ന് വെള്ളൂര് ആകെയുള്ള സ്റ്റുഡിയോ അതാണ്. പിന്നെയാണ് മോഹന്‍സ്റ്റുഡിയോ ഒക്കെ വന്നത്. (മോഹന്‍ സ്‌കൂളിലെ ഡ്രോയിങ് മാഷായിരുന്നു.)ഗീതയും ബിന്ദുവും ഒരേ പോലെ തുന്നിയ ഒരേ നിറത്തിലുള്ള ഉടുപ്പുകളാണ് ഇട്ടത്. നടുക്ക് കറുത്ത നിറത്തിലുള്ള ടൈ പോലെ വലിയ പൈപ്പിങ് പിടിപ്പിച്ച കടും പിങ്ക് നിറത്തിലുള്ള ഉടുപ്പ്. രണ്ടു കൈകളും നിറയെ ഞൊറികളോടെ ചിറകു വിടര്‍ത്തുന്നത്.....അടുക്കില്‍ ചേര്‍ന്നു കിടക്കുന്ന ഫ്രില്ലുകളും.... തങ്കം കൊച്ചാത്ത തുണിയെടുത്ത് മിനക്കെട്ട് തയ്ച്ചുകൊടുത്തതാണ്.   അതുവെച്ചു നോക്കുമ്പോള്‍ എന്റെ ഉടുപ്പ് പോര. പക്ഷേ അതു പുത്തനാണെന്ന ഗമയിലായിരുന്നു ഞാന്‍. കവലയില്‍ കിഴക്കുഭാഗത്തുള്ള ഫെഡറല്‍ ബാങ്കിനോടു ചേര്‍ന്നായിരുന്നു സ്റ്റുഡിയോ. കോണികേറിപ്പോണം. കവലയിലെത്തുമ്പോഴേക്കും എന്റെ ക്ലാസിലെ കുട്ടി രാധാകൃഷ്ണന്‍ എതിരേ വരുന്നു. അവന്റെ കൂടെ അച്ഛനുമുണ്ട്. ഉടുപ്പിന്റെ ഇറക്കക്കുറവ് എപ്പോഴോ അവന്‍ ശ്രദ്ധിച്ചോ എന്ന് സംശയം തോന്നിയതോടെ എന്റെ ആവേശം അസ്തമിച്ചു. ഒരു കാര്‍മേഘം നിഴലിട്ടു. തിരിച്ചു വീട്ടിലെത്തുമ്പോള്‍ എനിക്കു കരച്ചില്‍ വരാറായിരുന്നു. (ഈ രാധാകൃഷ്ണന്‍ തന്നെയാണ് രണ്ടാം ക്ലാസില്‍ വെച്ച് പച്ചയും ചന്ദനവും നിറത്തിലുള്ള യൂണിഫോമിന്റെ പേരില്‍ പണ്ടെന്നെ ചെവിയെപ്പൂടന്‍ എന്ന ഇരട്ടപ്പേരുളള പണിക്കരുസാറിന്റെ ചീത്ത കേള്‍പ്പിച്ചത്.  ചന്ദന നിറത്തിനു പകരം അല്പം ഇളം മഞ്ഞ നിറമായിരുന്നു അന്നു സലീഷ് ടെക്‌സ്റ്റൈല്‍സില്‍ നിന്ന് അമ്മ എടുത്ത് തയ്ച്ച ബളൗസിന്റെ തുണിക്ക്.) പിടികിട്ടാത്ത സങ്കടങ്ങളും പരാതികളും ആകാശത്തിനറ്റത്തെ കോണിലുള്ള ഒരു മേഘത്തോടു പറയാന്‍ ഞാന്‍ അതിനോടകം ശീലിച്ചിരുന്നു. വ്യക്തമായ രൂപവും നിറവുമില്ലാതെ കൂടിക്കുഴഞ്ഞു കിടക്കുന്ന  വെളുത്ത മേഘക്കൂട്ടങ്ങള്‍ കാണുമ്പോള്‍ മരിച്ചു സ്വര്‍ഗത്തില്‍ ചെന്നവരെ മൂടിപ്പുതച്ചു കിടത്തിയതാണെന്നു വിശ്വസിക്കാന്‍ എനിക്കിഷ്ടമായിരുന്നു. എങ്കിലും  സങ്കടങ്ങളെ തള്ളി മാറ്റി പെട്ടെന്നു സംഭവിക്കാന്‍ പോകുന്ന ഒരു മഹാല്‍ഭുതത്തിന്റെ മാന്ത്രികസാധ്യത ഞാനെപ്പോഴും ഉള്ളില്‍ വരച്ചുകൂട്ടുമായിരുന്നു. ഇന്നു സന്ധ്യക്ക് മഴയത്തുനിന്നും കുടചുരുക്കി അപ്പന്‍ കേറിവരും. ഒരു പാടു രസക്കുടുക്കകള്‍ നിറച്ച കറുത്തബാഗും  കറുത്ത ഫ്രയിമുള്ള കണ്ണടയുമായി, പറ്റിച്ചേ എന്ന മട്ടില്‍. അതേ കട്ടിഫ്രെയിമുള്ള കറുത്ത കണ്ണടയില്‍. അതേ തരം കയ്യില്ലാത്ത വെളുത്ത ബനിയനില്‍ വെല്യപെരീപ്പനെ കാണുമ്പോള്‍  യാഥാര്‍ത്ഥ്യം കൂടുതല്‍ കനക്കുകയാണ് ചെയ്യുക.എങ്കിലും എല്ലാ സന്ദര്‍ശനങ്ങളിലും കൂടുതല്‍ നിര്‍ദ്ദേശങ്ങളും ചെറിയ ചെറിയ സമ്മാനങ്ങളുമായി വെല്യപെരീപ്പന്‍ ഞങ്ങള്‍ക്കിടയില്‍  നിന്നു. ഒരിക്കല്‍ വെല്യപെരീപ്പന്റെ മൂത്ത മകന്‍ ശശിയണ്ണന്‍ ബോംബേയില്‍ നിന്നു വന്നു. ഒരു ചെറിയ കടലാസു പെട്ടി എനിക്കു തന്നിട്ട് തുറന്നു നോക്കാന്‍ പറഞ്ഞു. വെല്യപെരീപ്പന്‍ കൊടുത്തയച്ച ഒരു മഷിപ്പേന..! കറുത്ത ചട്ടവും സ്റ്റീലിന്റെ കഌപ്പും. ക്യാപ്പിനു തൊട്ടു താഴെ മഷി തീര്‍ന്നതറിയാന്‍  സുതാര്യമായ ഒരു ഭാഗവും. ഒരു ക്രിസ്തുമസ് അവധിക്കാലത്ത്  വന്നപ്പോള്‍  വെല്യപെരീപ്പന്‍ ഞങ്ങളെ അഷ്ടമി കാണാന്‍ വൈക്കത്തു കൊണ്ടു പോയി.അവിടെയാണ് പെരിയാത്തയുടെ വീട്.  വടക്കേ നടയില്‍ ആറാട്ടുകുളത്തിനടുത്ത് പാലച്ചോട്ടു മഠം എന്ന വീട്. മുറ്റം നിറയെ ചെത്തിയും നന്ത്യാര്‍വട്ടവും...  ചെത്തി വൃത്തിയാക്കിയ കൈതച്ചക്ക ഞങ്ങള്‍ക്കു കൊണ്ടു തന്നെങ്കിലും  പെരിയാത്ത ഒന്നും മിണ്ടിയില്ല.പിന്നീട് അമ്മയോടൊപ്പം പലവട്ടം പോയെങ്കിലും ഒരിക്കലും അവര്‍ ആരോടെങ്കിലും മിണ്ടുന്നതു കണ്ടിട്ടില്ല. ദൂരെ എവിടെയോ പതിഞ്ഞ ദൃഷ്ടികള്‍,അനക്കമില്ലാത്ത ഇരിപ്പ്....അത്തരം ഇരുപ്പുകളും നിശ്ചലതകളും ഉറ്റവരില്‍ സൃഷ്ടിക്കുന്ന വ്യാധിയുടെ ആഴം പില്‍ക്കാലത്ത് അമ്മ ഞങ്ങള്‍ക്കു  തന്നു.

പ്രീഡിഗ്രിക്കു ചേരുമ്പോള്‍ പതിവുപോലെ സ്‌കൂള്‍ തുറക്കലിനു വെല്യപെരീപ്പന്‍ വന്നുപോയി. അപ്പോഴും എല്ലാവര്‍ക്കും ഉടുപ്പുകളെടുത്തിരുന്നു. കാപ്പിപ്പൊടി നിറത്തില്‍ ചെറിയ കള്ളികളുള്ള പാവാടയും ബ്ലൗസും. അതിട്ടാണ് ഞാനാദ്യമായി ബി.സി.എം- ല്‍ കാലുകുത്തുന്നത്.ചെന്നയുടന്‍ കമിഴ്ന്നടിച്ചു വീണു. നല്ല ശകുനം തന്നെ! വലിയ ഗെയ്റ്റിനുള്ളില്‍ ചെറിയൊരു ഗെയ്റ്റ്. ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ കമ്പി മുളകള്‍ പോലുള്ള ഭാഗം തട്ടി ഇറക്കം കൂടിയ പാവാടയിട്ട ആരും വീഴും. പഠിച്ചിരുന്ന ഓരോ ദിവസവും വികര്‍ഷണം കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ആ സ്ഥാപനത്തില്‍ പ്രി ഡിഗ്രി എ വണ്‍ ബാച്ചില്‍ രണ്ടു കൊല്ലവും ബി.എസ്.സി ഫിസിക്‌സില്‍മൂന്നു കൊല്ലവുമായി തികച്ചും അഞ്ചുകൊല്ലം ഞാന്‍ തള്ളി നീക്കി. അപ്പോഴേക്കും എന്റെയുള്ളില്‍ ഞാന്‍ ഒരു പാടു ഇരുണ്ട ശിഖരങ്ങളായി വളര്‍ന്നിരുന്നു.

ഇതിനിടയില്‍ എപ്പോഴോ പാലക്കായിലെ വിജയന്‍ ചേട്ടനു പിന്നാലെ കൊച്ചണ്ണനും ഒരു ജോലി ശരിയായി കിട്ടാന്‍ വെല്യപെരീപ്പനോടൊപ്പം ബോംബെക്കു പോയിരുന്നു. അക്കാല്ലം ഒരു രാത്രി തറവാട്ടില്‍ കുടിലിലേക്ക് മരണത്തിന്റെ ടെലഗ്രാം വന്നു. ബോംബെയില്‍ നിന്ന്. ഇത്തവണ അമ്മയ്‌ക്കൊപ്പം ഞങ്ങളും കരഞ്ഞു. അപ്പന്‍ മരിച്ചപ്പോള്‍ കരയാനറിയാത്ത ഞാനും ഗീതയും ബിന്ദുവും ഒക്കെ. സംസ്‌കാരവും അന്ത്യകര്‍മങ്ങളും ബോംബക്കടുത്ത് നാസിക്കില്‍ വെച്ചായതുകൊണ്ട് വല്യണ്ണനൊക്കെ അങ്ങോട്ടുപോയി. അടിയന്തിരം ഇവിടെയും.

Saturday, October 13, 2012

തുപ്പുമൂപ്പരും അവളുടെ രാവുകളും



തുപ്പമൂപ്പര് കുലശേഖരമംഗലത്തു നിന്നും നടന്നു തളര്‍ന്നാണ് വരുക.  പാലാങ്കടവു കടത്തു കടന്നു തലയോലപ്പറമ്പു തൊട്ടുള്ള നടത്തം. എന്നാലും ആറര ഏഴു മണിക്കുള്ളില്‍ ആളെത്തും. 'റോസാ.. കൊഞ്ചം തെയിലവെള്ളം എടറീ..' എന്നു നീട്ടി വിളിച്ചാണ് വരവ്. സ്വന്തം നാട്ടിലും വീട്ടിലും അമ്മയുടെ വിളിപ്പേര് റോസാ എന്നാണ്. തൊട്ടടുത്ത വീട്ടിലെ ക്രിസ്ത്യാനിക്കുടുംബം റോസാപ്പൂമണി എന്നു കൊഞ്ചിച്ചു വിളിക്കുമായിരുന്നത്രെ. അമ്മയക്കു ഒരു കുട്ടിക്കാലമുണ്ടായിരുന്നെന്നു തന്നെ വിശ്വസിക്കാന്‍ മടിച്ചു നില്‍ക്കുമ്പോഴാവും അയല്‍പ്പക്കത്തെ ആമ്പിള്ളേര്‍ അമ്മയെ കളിയാക്കിയിരുന്ന പാട്ട് അമ്മ ഓര്‍ക്കുന്നത്..
'യേസും കൂസും പള്ളിക്കു പുറത്ത്,
റോസേക്കെട്ടാന്‍ മനസ്സൊണ്ടോ...?''

പിന്നെയുമുണ്ടു പാട്ടുകള്‍

'ഞാങ്കെട്ടിയ പെണ്ണേ റോസാപ്പെണ്ണേ
നീയെന്റെ കൂടെപ്പോരുമോ പെണ്ണേ?''

അതിന്റെ മറുപടി കുറച്ചു സ്പീഡിലാണ്.

''താന്‍ കപ്പലോട്ടത്തിനു പോയാലെന്നാ
കപ്പലുമുങ്ങിച്ചത്താലെന്നാ
ഡുണ്ടുണ്ടക്കിടി ഡുണ്ടുണ്ടും''

തുപ്പുമൂപ്പര് ആത്തേപ്പന്റെ-അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിക്കാറ്-- അകന്ന ഒരു ബന്ധുവും ആശ്രിതനുമായിരുന്നു. ഏതാണ്ട് അനാഥമായ ജീവിതാവസ്ഥ. തുപ്പുമൂപ്പരും ചെമ്പു ഭാഗത്തുനിന്നും മീന്‍ വില്‍ക്കാനായി വെള്ളൂരു വന്നു പോയിരുന്ന ശാന്ത എന്ന വാലത്തിയുമായിരുന്നു അമ്മയുടെ കുട്ടിക്കാലം ഞങ്ങളെ ഓര്‍മിപ്പിച്ചത്. വീട്ടിലെയും നാട്ടിലെയെയും വിവരങ്ങള്‍ അവര്‍ പറയും. തുപ്പുമൂപ്പരുടെ തേയിലവെള്ളം ഒരു തമാശപ്രയോഗമായി ഞങ്ങളൊക്കെ ഏറ്റുപാടും. കുറേ നാളു കഴിഞ്ഞ് ഒരു ദിവസം കേട്ടു തുപ്പുമൂപ്പര് മരിച്ചു പോയെന്ന്. ആരു മരിച്ചാലും ഒരു ആന്തലും ആശങ്കയുമാണ് ഞങ്ങളുടെ ഉള്ളില്‍. അവരോടുള്ള സ്‌നേഹം കൊണ്ടല്ല, കാരണം മറ്റൊന്നാണ്. ജീവിച്ചിരിക്കുന്നവരോടൊപ്പം തന്നെ മരിച്ചവരോടൊപ്പംകൂടിയാണ് അന്നത്തെ കുട്ടിക്കാലം. പ്രേതങ്ങളെക്കുറിച്ച് സംശയമല്ല ഏതാണ്ട് ഉറപ്പുതന്നെയാണ്. തുപ്പുമൂപ്പര്‍ മരിച്ചതറിഞ്ഞ ദിവസം ഞാനും മോഹനനും നേരത്തേ കിടന്നു. പേടിക്കാന്‍ തയ്യാറായിട്ടുതന്നെയാണ്. പുതപ്പിന്റെ അറ്റം പല്ലുകൊണ്ട് കടിച്ചുപിടിച്ച് കയ്യിറുക്കിച്ചേര്‍ത്തു പിടിച്ചാണ് കിടപ്പ്. ആരെങ്കിലും മരിച്ചാലും ഇല്ലെങ്കിലും മിക്ക രാത്രികളും ഞങ്ങളെക്കടന്ന് ഒരു വെള്ളമുണ്ടു പുതച്ച രൂപം കടന്നു പോകാതിരിക്കില്ല. അതു പതിവാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണ്; കൊച്ചണ്ണനാണ്(ഞങ്ങള്‍ മക്കളില്‍ രണ്ടാമത്തെയാള്‍) വെള്ളമുണ്ടുകൊണ്ടു തലമൂടി വടക്കേ മുറിയിലേക്കു കടക്കും മുമ്പേ പ്രേതം ആരാണെന്നു അനൗണ്‍സു ചെയ്യും. ചിലപ്പോള്‍ പുത്തന്‍പുരയിലെ കുട്ടന്‍ നായരായിരിക്കും. അല്ലെങ്കില്‍ പഴയിടത്തെയോ കീമുറിയിലേയോ അപ്പൂപ്പനായിരിക്കും. ആളുകള്‍ക്കു പഞ്ഞമില്ല. എട്ടരക്കു ശേഷം "വാമന" തീയറ്ററില്‍ നിന്നുള്ള സിനിമാ പാട്ടുകളുടെ 'അതീത ' സഞ്ചാരഗതികൂടി അനുസരിച്ചാണ് എന്റെ പേടിയുടെ അളവ്. 'രാഗേന്ദുകിരണങ്ങള്‍', 'സ്ത്രീ അവളൊരു ഭാവം അതിന്റെ ആകര്‍ഷവലയം'  തുടങ്ങിയ വരികള്‍  പേടിയുടെ ഉള്‍പ്പടവുകളിലേക്ക് തള്ളിയിടുന്നവതന്നെ. യക്ഷിയും പ്രേതവുമൊക്കെയായി വെള്ളമുണ്ട് തേരോട്ടം നടത്തി മുറിവിട്ടുപോയാലെ സമാധാനമുള്ളൂ. ഒടുക്കം ഏതു പേടിയേയും മറികടക്കാനുള്ള ഒരു രഹസ്യതന്ത്രമെന്ന നിലയില്‍ ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തി. അടുക്കളക്കകത്തെ ഭരണിയില്‍ ഇടിച്ചു ചാണയാക്കി വെച്ച വാളന്‍പുളിയില്‍ നിന്ന് കുറച്ചെടുത്ത് മോഹനന്റെ നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിക്കും. തേരോട്ടം വരുമ്പോഴോ പാട്ടുവെക്കുമ്പോഴോ വായിലിടും. ഇത് അധികകാലം ഫലിച്ചില്ല. തുപ്പുമൂപ്പരുടെ മരണം തേരോട്ടക്കാരന് കൊയ്ത്തുകാലമായിരുന്നു. രൂപവും ഭാവവും പരിഷ്‌ക്കരിച്ചുകൊണ്ടാണ് ഇത്തവണ പ്രകടനം. ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വായുടെ ഭാഗത്ത് മുണ്ടുകടിച്ചു പിടിച്ച് ലേശം കൊഞ്ഞിപ്പോടെ തേയിലവെള്ള ഡയലോഗു പറയും.
എല്ലാ ഡയലോഗിനുശേഷം ഒരു നീണ്ട ഹുങ്കാരവും.... അതോടെ എന്റെ നല്ല ജീവന്‍ പോകും. ഞങ്ങള്‍ക്കു കൂട്ടുകിടക്കാന്‍ മുറിയില്‍  സാലിച്ചേച്ചിയുണ്ടായാലും തേരോട്ടത്തെ ശാരീരികമായി അടിച്ചമര്‍ത്തുന്നതില്‍ അവരും പരാജയപ്പെട്ടു.   എത്ര പേടിച്ചാലും ഞങ്ങള്‍ക്ക് അമ്മയുടെ കൂടെ കിടക്കാനുള്ള ഭാഗ്യം കിട്ടില്ല. സ്ഥിരം അവകാശികളായി ഇടത്തും വലത്തും ഗീത-ബിന്ദുമാരാണല്ലോ.   വലിയ ഒച്ചപ്പാടാണെങ്കില്‍ അമ്മ തെക്കേ മുറി തുറന്ന് പുറത്തുവന്ന് നടുംപുറം നോക്കി നല്ല വീക്കുകൊടുക്കും. എന്നാലും കൂസലില്ല. പത്തുമിനുട്ടുകഴിഞ്ഞു വീണ്ടും വരും. പിന്നെപ്പിന്നെ അവസരം കിട്ടുമ്പോഴൊക്കെ ഏതൊരു വാതില്‍ മറവിലും പള്ളിക്കൂടം വിട്ടു വരുന്ന ഇടവഴികളിലും വാഴക്കൂട്ടത്തിനിടയില്‍ മറഞ്ഞു നിന്ന് തേയിലവെള്ളം ചോദിക്കാന്‍ 'തുപ്പുമൂപ്പര്‍' തുടങ്ങി. പല കുരുത്തക്കേടും ഒപ്പിച്ച് ചീത്തയും അടിയും ഒഴിഞ്ഞുമാറി പാലക്കായിലും കുടിലിലുമായി പകലു കഴിച്ചുകൂട്ടി രാത്രി വൈകി പരുങ്ങിപ്പരുങ്ങി വരുമ്പോള്‍  ഞങ്ങള്‍ പുതപ്പിനടിയില്‍ ഉറങ്ങാതെ പുളിയുമായി ഇരിക്കും. ഒന്നു പേടിച്ചിട്ടു വേണം ഉറങ്ങാന്‍!




 

Tuesday, October 2, 2012

വാട് കപ് തോട്മീന്‍ കൂട്‌മോ നീ? ''what kap thot meen kootmo nee?''


വേനല്‍ക്കാലത്തെ കപ്പപ്പുഴുക്കും കപ്പവാട്ടലുമൊക്കെ ഒരു അനുഷ്ഠാനവും ആഘോഷവും പോലെയാണ് വീട്ടില്‍. അന്നൊക്കെ മംഗലത്തെ കൗസിച്ചേച്ചിയും പാലക്കായിലെ  കാത്തുവമ്മയുമില്ലാതെ ഒരു പരിപാടിയുമില്ല അടുക്കളയില്‍. വലിയ അലുമിനിയച്ചെരുവത്തില്‍ കപ്പ തൊലി കളഞ്ഞിടും. ചെളിയും കട്ടുള്ള കറുത്ത ഭാഗവും ഉറച്ചു കട്ടിയായ മുട്ടിയും കളഞ്ഞ് വീണ്ടും കഴുകും. എന്നിട്ട് ചെണ്ട മുറിയനായോ കൊത്തുകൊത്തായോ അരിയും രണ്ടായാലും പച്ചയ്ക്കു തിന്നാനുള്ള കൊതിയോടെ കുറേ പേരുണ്ടല്ലോ... കറിക്കത്തിമുനകൊണ്ട് ഒരു കഷ്ണം കുത്തിയെടുത്തു തരും കൗസിച്ചേച്ചി. വലിയ ചെണ്ടമുറിയന്റെ നാരില്‍ പിടിച്ച് 'കോലൈസ് ' ആയി വായിലിട്ടീമ്പും മായയും ഗീതയും.  കണക്കിലധികമായാല്‍ തല മത്തുപിടിക്കും. മുറ്റത്തുതന്നെ അടുപ്പുകൂട്ടിയുള്ള പാചകവും ആളും ബഹളവും ഒക്കെ ഒരു ഉത്സവമേളമാണ്. അടുപ്പുകൂട്ടാന്‍ ബെന്നിയാണ് സഹായിക്കുക. പണിക്കിടയില്‍ ബെന്നി സ്വതസിദ്ധമായ ശൈലിയില്‍ നിറുത്താതെ കളിയാക്കും. "ഹ്യേ...... ഹേ''... കപ്പ തിന്നുന്നെങ്കില്‍ അത് നല്ല മുളകിട്ട മീന്‍ കറി കൂട്ടിയടിക്കണമെന്ന് പരിഹാസത്തോടെ പറയും. വെന്താല്‍ വാഴയില ചെറുതായി മുറിച്ച് ഇളംതിണ്ണയിലിട്ടുതന്നെ എല്ലാര്‍ക്കും വീതം വെച്ചു വിളമ്പും കാത്തുവമ്മ . പിന്നെ ഒരു പാത്രത്തില്‍ ഒരു പങ്കുമായി പോവും. സന്ധ്യകഴിഞ്ഞാണെങ്കില്‍ ഞങ്ങള്‍ കൂട്ടുചെല്ലും.

കാച്ചില്‍ (കാവത്ത്) പുഴുക്ക് കാണുമ്പോഴൊക്കെ ജയശ്രീയെ ഓര്‍ക്കും. എട്ടാം ക്ലാസിലെ കൂട്ടുകാരി. നല്ല കൈയക്ഷരമുള്ള അവളുടെ പകര്‍ത്തു ബുക്ക് ക്ലാസ് ടീച്ചര്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടും. എട്ടാം ക്‌ളാസ്സിലായിട്ടും   പ്രസാദിനെപ്പോലെതന്നെ അവള്‍ കവിളത്ത് കണ്‍മഷി കൊണ്ട് മറുകിട്ടിരുന്നു..
ഒരിക്കല്‍ ശനിയാഴ്ച അവള്‍ എന്നെയും സന്ധ്യയെയും വീട്ടില്‍ കൊണ്ടുപോയി. പുഴക്കക്കരെ കടന്ന് കുറേ ദൂരത്തിലാണ് വീട്. പുഴക്കു മീതെയുള്ള തീവണ്ടിപ്പാലം കേറി പേടിച്ചു പേടിച്ചുള്ള യാത്ര. സൗഹൃദത്തെക്കാള്‍ എന്തുകൊണ്ടൊക്കെയോ പൊടി ആരാധനയാണ് ഞങ്ങള്‍ക്കവളോട്. അവിടെ ചെന്നു കയറുമ്പോള്‍ മുറ്റത്തു നിറയെ പനമ്പുകള്‍. പനമ്പിലൊക്കെ ആവി പൊങ്ങി നില്‍ക്കുന്ന അപ്പോള്‍ പുഴുങ്ങി ഉണങ്ങാനിട്ട നെല്ല്. ജയശ്രീയുടെ വീട്ടുമുറ്റം നിറയെ കോഴിവാലന്‍ ചെടികള്‍. അതിന്റെ അരികു പറ്റി പനമ്പില്‍ ചവിട്ടാതെ ഇറയത്തു കയറി. അച്ഛനും അമ്മയും പണിക്കാരുമൊക്കെയുണ്ട്. പിന്നെ ഒരു ദിവസം ഞാന്‍ അവളെ വീട്ടിലേക്കു വിളിച്ചു. ഒരു ഉച്ചനേരം മടിച്ചു മടിച്ചു ജയശ്രീ വന്നു. ഞങ്ങളെല്ലാം ഉച്ചയ്ക്കു വീട്ടില്‍ വന്നാണ് ഊണ്. അന്ന് പറമ്പില്‍ പണിക്കാരു കൂടിയുള്ള ദിവസമായതുകൊണ്ട് അമ്മ കാച്ചില്‍ പുഴുക്കു കൂടിയുണ്ടാക്കിയിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ജയശ്രീ മുറിക്കകത്തേയ്ക്കു വന്നില്ല. ഊണു കഴിച്ചതുമില്ല. ഒടുവില്‍ കാച്ചിയ പപ്പടവും കാച്ചില്‍ പുഴുക്കും മാത്രം കഴിച്ചു. പിന്നീട് എത്രയോ കഴിഞ്ഞാണ് ജയശ്രീ പറയുന്നത് ഞങ്ങള്‍ നായന്മാര്‍ അങ്ങനെ അവിടന്നുമിവിടുന്നും അരിയാഹാരം കഴിക്കാന്‍ പാടില്ല. വാഴയിലയില്‍ വിളമ്പിയ വെളിച്ചെണ്ണയും കരിവേപ്പിലയും തിളങ്ങുന്ന മഞ്ഞ നിറമുള്ള കാച്ചില്‍ പുഴുക്ക് ജയശ്രീയെ ഓര്‍മിപ്പിക്കുന്നു. വീതി കുറഞ്ഞ നെറ്റിയെയും അതിനു താഴെയുള്ള കണ്‍മഷിയെഴുതിയ കണ്ണുകളെയും കവിളത്തെ മറുകും


ചേനകൊണ്ടുള്ള   പുഴുക്ക് വലിയ ബദ്ധപ്പാടാണ്. കാരണം ചൊറിച്ചില്‍ തന്നെ. ചൊറിച്ചില്‍ കുറക്കാന്‍ പല വഴിയുണ്ട്. അതിലൊന്ന് ഒരുകഷ്ണം ചേന അടുപ്പിലിട്ടു മൂടുന്നതാണ്. വെളിച്ചെണ്ണ കൈയില്‍ നന്നായി പുരട്ടിയ ശേഷം അരിഞ്ഞാലും മതി. വെള്ളം തൊടരുത്. മംഗലത്തെ രാധച്ചേച്ചിയെപ്പോലെ പ്രസവിക്കാത്ത സ്ത്രീകള്‍ തൊട്ടാലും ചൊറിയില്ലത്രെ!
പക്ഷേ ഏതു ചൊറിയന്‍ ചേമ്പും ചേനയും ബാധിക്കാത്ത ഒരാളുണ്ട് വീട്ടില്‍. ഞങ്ങളുടെ ഒരകന്ന ബന്ധുവും സഹായിയുമായ പഴയിടത്തെ  അപ്പാത്ത(അമ്മൂമ്മ). അങ്ങനെ ഒരാളെന്നു പറഞ്ഞാപ്പോരാ, എത്രയധികം നറഞ്ഞുനിന്ന പഴയടത്തെ അപ്പാത്ത, പുറമേക്കു പരുക്കത്തിയെങ്കലും ഞങ്ങളുടെ കരുത്തും തുണയുമായി നിന്ന, എല്ലാമായ ഒരാള്‍!! വെന്താല്‍ മയമുള്ള ചേനയാണ് പുഴുങ്ങുക. അല്ലാത്തത് കരിക്കാണെന്ന് പറഞ്ഞ് മാറ്റിവെക്കും. വിത്തു ചേനയും കൊള്ളില്ല. ബ്രഡ് പോലെ കനത്തില്‍ ചതുരത്തില്‍ അരിഞ്ഞ് പുഴുങ്ങും. വെന്തു കഴിഞ്ഞ് പച്ചമുളക് ചതച്ചിട്ട് വെളിച്ചെണ്ണ തളിക്കും.

ഒരു രാത്രി നമ്പ്യാത്തെ വീട്ടില്‍ തിരുവാതിരക്കളി കാണാന്‍ പാലക്കായിക്കാരുടെ കൂടെ പോയപ്പോഴാണ് തിരുവാതിരപ്പുഴുക്കു തിന്നുന്നത്. എട്ടങ്ങാടി ചേര്‍ത്ത പുഴുക്ക്. കാച്ചില്‍, ചേന, കപ്പ, ചേമ്പ്, നനകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ, വന്‍പയറ്, മുതിര ഒക്കെ ചേര്‍ന്ന പുഴുക്ക്. ലേശം ശര്‍ക്കരയുടെ മേമ്പൊടിയുണ്ടാവും തേങ്ങയും ജീരകവും കൂടാതെ. തിരുവാതിരകളി പോലെത്തന്നെ മങ്ങിയ നിറമുള്ള ആ പുഴുക്ക് എനിക്കിഷ്ടമായില്ല.

എല്ലാറ്റിലും വെച്ച് ചക്കപ്പുഴുക്കാണ് ഞങ്ങള്‍ക്കിഷ്ടം. കാരണം അതില്‍ രുചിയേക്കാളുപരി ഒരു രഹസ്യസംവിധാനമുണ്ട്. സര്‍പ്രൈസായി  ചക്കക്കുരു ചൂഴ്ന്നു കളയാത്ത, കീറാത്ത മൂന്നുനാലു മുഴുവന്‍ചുളകള്‍ അതിലുണ്ടാവും.  അത് കിട്ടുന്നത് ഭാഗ്യവും സാമര്‍ത്ഥ്യവുമുള്ളവര്‍ക്കു മാത്രം. എനിക്കും തങ്കമണിക്കുമൊന്നും അതു കിട്ടാറില്ല. കിട്ടിയാല്‍ തന്നെ അതു കൂടുതല്‍ വാശിക്കാര്‍ക്കുവേണ്ടി ത്യജിക്കേണ്ടി വരും. കിട്ടാത്തവര്‍ക്ക് സങ്കടവും പിണക്കവും. അഞ്ചാറു ചുളകൂടി കൂടി ഇട്ട് പിണക്കം തീര്‍ക്കാന്‍ കഴിയാവുന്നതേയുള്ളൂ. പക്ഷേ മുതിര്‍ന്നവരുടെ  'പുഴുക്കു ടീം' ഒരിക്കലും ഇക്കാര്യം ശ്രദ്ധിക്കാറില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം തൃപ്പൂണിത്തുറയിലെ പ്രശസ്തമായ ചിത്രാലയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ക്കാന്‍ ബിന്ദുവിനെയും കൊണ്ടുപോയി. ഡിഗ്രിക്കു പഠിക്കുകയാണെങ്കിലും രക്ഷിതാവായിട്ടു ഞാന്‍.  ചക്രപാണി എന്ന ചിത്രകാരന്റെ വീടാണത്. അവിടെ ചെന്നപ്പോള്‍ മുരിങ്ങക്കായ മുറിച്ചു ചേര്‍ത്ത ചക്കപ്പുഴുക്കു തിന്നതോര്‍ക്കുന്നു. വേറൊരു സ്വാദും മണവും. ചക്ക നന്നാക്കാന്‍ ഈന്തുങ്കലെ പാപ്പിയമ്മയാണ് വരിക. ഒരു കഥാപാത്രം തന്നെ!  എത്ര മണിക്കൂര്‍ വേണമെങ്കിലും ചുണ്ടുകൂര്‍പ്പിച്ചിരുന്ന് ചക്ക നന്നാക്കും. അതിന്റെ ചകിണി,മടല്‍, കുരു, പാട, തൊലി, നടുക്കുള്ള കൂഞ്ഞില്‍, എല്ലാം വേര്‍തിരിച്ച് വൃത്തിയാക്കും. ഒരു ഓടത്തില്‍ വെളിച്ചെണ്ണ,  മുളഞ്ഞീന്‍(ചക്കപ്പശ) കളയാന്‍ ചകിരിക്കഷണം ഇരിക്കാന്‍ പലക, കത്തി, മുറം ഇത്രയുമാണ് സെറ്റപ്പ്. മരുമക്കളായ വത്സലച്ചേച്ചി, ഗിരിജച്ചേച്ചി എന്നിവരെയും മകളായ യെക്ഷുംകുട്ടിയമ്മയെയും (ലക്ഷ്മിക്കുട്ടിയമ്മയെ അങ്ങനെയാണ് വിളിക്കുക) കണക്കിനു കുറ്റം പറഞ്ഞും പ്രാകിയും അവിരാമം  തുടരുന്ന ചക്കസെഷന്‍ സന്ധ്യവരെ നീളും. പിന്നെയും പരാതികളും വിമര്‍ശനങ്ങളും ബാക്കിയാവും. വടക്കെ വേലി വരെ പോയി തിരിച്ചുവരും. പിന്നെയും തുടരും. ഒടുക്കം നാടകീയമായ ഒരു പ്രകടനം തന്നെ. അതുവരെ വിളിച്ച പടിഞ്ഞാറ്റുകാവിലമ്മയെയും തിരുവള്ളൂരപ്പനെയും ചേര്‍ത്ത്‌ തേങ്ങയുടക്കുന്ന മട്ടില്‍ തലയില്‍ കൈവെച്ച് പ്രാകി അവസാനിപ്പിക്കും. പിന്നെ വെട്ടിത്തിരിഞ്ഞു പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത് പകുതി വെന്ത പുഴുക്ക് അടുപ്പത്തു വെച്ച ചൂടുള്ള വലിയ ചെരുവം പൊക്കി കുടഞ്ഞെറിഞ്ഞ് മറിച്ചിടും കാത്തുവമ്മ. തവിക്കണകൊണ്ട് ഒന്നിളക്കി നോക്കാന്‍ ഒരവസരം കാത്തുമ്മ തരും ചീത്ത പറയാതെ. തവിയുടെ വീതിയുള്ള ഭാഗമായാല്‍  കുഴഞ്ഞുപോവുമത്രെ.

കപ്പ വാട്ടിവെക്കുന്നത് ഇടയാടിയിലെയും പാരാമനക്കലെയും ക്രിസ്ത്യാനികളെ കണ്ടു പഠിച്ചതാണമ്മ. ഉണക്കുകപ്പയും വാട്ടുകപ്പയുമുണ്ട്. രണ്ടായാലും വട്ടത്തില്‍ അരയിഞ്ചു കനത്തില്‍ തൊലിയോടെ മുറിച്ചെടുക്കുന്നതാണ്. ഒന്നു വെള്ളത്തില്‍ തളപ്പിച്ചുണക്കിയാല്‍ വാട്ടുകപ്പയാവും. പച്ചയ്ക്കുണക്കിയാല്‍ ഉണക്കക്കപ്പയും. മഴക്കാലത്തേക്കുള്ള സൂക്ഷിപ്പാണിത് പലയിടത്തും. ഞങ്ങളിത് സ്ഥിരമായി ബോംബെക്കാര്‍ക്ക് കൊടുത്തയക്കും. സ്‌കൂളടക്കുമ്പോള്‍ വന്നു പോകുന്ന കുഞ്ഞിച്ചിത്തപ്പനും ചിത്തമ്മയും മക്കളും. പിന്നെ കുലശേഖരമംഗലത്തെ തങ്കംകൊച്ചാത്തയും ഒക്കെ. വാട്ടുകപ്പ ഹോള്‍സെയിലായി ഉണ്ടാക്കുന്നതുകൊണ്ട് എല്ലാരും പങ്കിട്ടെടുക്കും. വാട്ടുകപ്പ കാണുമ്പോഴേക്കും പാലക്കായിലെ രവിച്ചേട്ടനും കൊച്ചണ്ണനും താളത്തില്‍ പാടും, ഒരു ഇംഗ്ലീഷ് പാട്ട്.
''വാട് കപ് തോട്മീന്‍ കൂട്‌മോ നീ?'' (''what kap thot meen kootmo nee?'')വാട്ടുകപ്പയും തോട്ടിലെ മീനും കൂട്ടുമോ നീ എന്നത്രെ അതിന്റെ മലയാളം!